Sunday 31 May 2009

മാധവികുട്ടി‌ക്ക്‌ ആദരാഞ്‌ജലികള്‍


മലയാളിയുടെ വായനാലോകത്ത്‌ സര്‍ഗ്ഗാത്മതകതയുടെ പുതുവസന്തം തീര്‍ത്ത എഴുത്തുകാരി കമല സുരയ്യഎന്ന മാധവികുട്ടി ഓര്‍‍‍മ്മയായി . മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്നപേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി രണ്ടുഭാഷകളിലും ഏറെ ആരാധകരെ നേടിയ വ്യക്തിത്വമായിരുന്നു കമലയുടേത്‌.
കല്‍ക്കത്തയിലായിരുന്നു കമലയുടെ കുട്ടിക്കാലം. വിവാഹശേഷം മുംബൈയിലും കുറെക്കാലം ജീവിച്ചു. നിര്‍ഭയത്വമായിരുന്നു കമലയുടെ രചനകളുടെ രാസത്വരകം. എന്നാല്‍ ഈ നിര്‍ഭയത്വം തന്റെ രചനകളിലൂടെ വിപ്ലാത്മകമായി അവതരിപ്പിക്കപ്പെടുമ്പോഴും വ്യക്തിജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും സങ്കടപ്പെടുന്ന കൊച്ചുകുട്ടിയുടെ മനസ്സായിരുന്നു കമല സുരയ്യ എന്ന മാധവിക്കുട്ടിക്ക്‌.
ജീവിതത്തില്‍ ഉടനീളം വാക്കുകളിലൂടെയും അഭിമുഖങ്ങളിലും ചിലപ്പോഴൊക്കെ എഴുത്തുകളിലും അവ പുറത്തുവന്നു. അപരിചിതരുടെ പരിഹാസങ്ങളെ ദ്വേഷങ്ങളെ ചൂണ്ടിക്കാട്ടി അവര്‍ സങ്കടപ്പെട്ടു.
അപ്പോഴും ഇംഗ്ലീഷില്‍ കമലാദാസ്‌ എന്ന പേരില്‍ എഴുതിയ കവിതകളിലൂടെയും മലയാളത്തില്‍ മാധവിക്കുട്ടിയെന്ന പേരില്‍ എഴുതിയ കഥകളിലൂടെയും അവര്‍ വായനാലോകത്തെ വിസ്‌മയിപ്പിച്ചുകൊണ്ടിരുന്നു.
പ്രായം കൊണ്ട്‌ തന്നേക്കാള്‍ ഏറെ അകലമുള്ള മാധവദാസിനെയാണ്‌ കമല വിവാഹം കഴിച്ചത്‌. മൂന്ന്‌ മക്കളാണ്‌ എം ഡി നാലപ്പാട്ട്‌, ചിന്നന്‍, ജയസൂര്യ. ആത്മകഥാപരമായ രചനയായ 'എന്റെ കഥ' മലയാളത്തിന്റെ ബോധമണ്ഡലത്തെ വിസ്‌മയിപ്പിച്ചു. എന്നാല്‍ യാഥാസ്ഥിതിക സമൂഹത്തെ അത്‌ ഏറെ ചൊടിപ്പിക്കുകയും ചെയ്‌തു.
ഭര്‍ത്താവ്‌ മാധവദാസിനോടുള്ള സ്‌നേഹമാണ്‌ മാധവിക്കുട്ടി എന്ന പേരില്‍ എഴുതാന്‍ കമലയെ പ്രേരിപ്പിച്ചത്‌. എഴുത്തിലും ജീവിതത്തിലും വിസ്‌മയങ്ങള്‍ക്കൊപ്പം വിവാദങ്ങളും കമലയെ സുരയ്യയ്‌ക്കൊപ്പം നിറഞ്ഞുനിന്നു.
ഒടുവില്‍ കൊച്ചിയില്‍ നിന്ന്‌ പൂനെയിലേക്കുള്ള യാത്രയില്‍ പോലും അവര്‍ വാര്‍ത്തകളില്‍ സജീവശ്രദ്ധ നേടി. സ്‌ത്രീവിമോചനത്തെ പ്രത്യയശാസ്‌ത്രപരമായി വ്യഖ്യാനിക്കാതെ തന്നെ യഥാര്‍ത്ഥ വിമോചനത്തെ എഴുത്തിലൂടെ വരച്ചിടാന്‍ അവര്‍ക്ക്‌ കഴിഞ്ഞു.
ഏഷ്യന്‍ പോയട്രി പ്രൈസ്‌, കെന്റ്‌ പുരസ്‌കാരം എന്നിവയുള്‍പ്പെടെ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങളും അവരെ തേടിവന്നു.
മാധവിക്കുട്ടി എന്ന കമല സുരയ്യയുടെ വിടവാങ്ങലോടെ നഷ്ടമാകുന്നത്‌ മലയാളത്തിന്‌ മാത്രമല്ല ഇന്ത്യന്‍ സാഹിത്യത്തിലെ ലോകനിലവാരത്തിന്‌ കൂടിയാണ്‌.
1999ല്‍ ഇസ്ല്‌ളാംമതവും കമല സുരയ്യ എന്ന പുതിയ പേരും സ്വീകരിച്ച കമലയുടെ തീരുമാനം ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പ്‌ കൊച്ചിയില്‍ നിന്ന്‌ പൂനയിലേക്ക്‌ താമസം മാറ്റി.
മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വി.എം. നായരുടെയും കവയിത്രി ബാലാമണി അമ്മയുടെയും മകളാണ്‌. ...........

മാധവിക്കുട്ടിയുടെ മറ്റു രചനകള്‍
മാധവിക്കുട്ടിയുടെ ഹംസധ്വനി, സനേഹത്തിന്റെ സ്വര്‍ഗവാതിലുകള്‍, മാധവിക്കുട്ടിയുടെ പ്രണയനോവലുകള്‍ , വക്കീലമ്മാവന്‍ , പാരിതോഷികം, എന്റെ പാതകള്‍, ഈ ജീവിതം കൊണ്ട്‌ ഇത്രമാത്രം, വണ്ടിക്കാളകള്‍, മലയാളത്തിന്റെ സുവര്‍ണ കഥകള്‍- മാധവിക്കുട്ടി, വിഷാദം പൂക്കുന്ന മരങ്ങള്‍, മാനസി, മനോമി, പക്ഷിയുടെ മണം, മാധവിക്കുട്ടിയുടെ നോവെല്ലകള്‍, ചന്ദനമരങ്ങള്‍, മാധവിക്കുട്ടിയുടെ സ്‌ത്രീകള്‍, മധുവിധുവിനുശേഷം, ഭയം എന്റെ നിശാവസ്‌ത്രം, മാധവിക്കുട്ടിയുടെ കഥകള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ്‌, നരിച്ചീറുകള്‍ പറക്കുമ്പോള്‍, മാധവിക്കുട്ടിയുടെ കഥകള്‍ -സമ്പൂര്‍ണ്ണം, എന്റെ പ്രിയപ്പെട്ട കഥകള്‍, എന്റെ ചെറിയ കഥകള്‍, ജാനുവമ്മ പറഞ്ഞ കഥ, മാധവിക്കുട്ടിയുടെ മൂന്ന്‌ നോവലുകള്‍, ഡയറിക്കുറിപ്പുകള്‍, വീണ്ടും ചില കഥകള്‍, ബാല്യകാല സ്‌മരണകള്‍, മാധവിക്കുട്ടിയുടെ പ്രണയകാലത്തിന്റെ ആല്‍ബം, കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍, ഒറ്റയടിപ്പാത, നീര്‍മാതളം പൂത്തകാലം, കവാടം, എന്റെ ചെറുകഥകള്‍, ചേക്കേറുന്ന പക്ഷികള്‍, നഷ്ടപ്പെട്ട നീലാംബരി,,എന്റെ കഥ, അമാവാസി, കടല്‍മയൂരം.
ഇംഗ്ലിഷ്‌ കവിതകള്‍
സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്‌റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്‌റ്റഡ്‌ പോയംസ്‌.
പുരസ്‌കാരങ്ങള്‍
ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്റ്‌ അവാര്‍ഡ്‌, എഴുത്തച്‌ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്‌.

******************************************************
കടപ്പാട് മാതൃഭൂമി ദിനപ്പത്രത്തോട്.

1 comment:

Sureshkumar Punjhayil said...

Snehapoorvam...!

Ashamsakal...!